Tuesday, December 6, 2016

ആത്മോപദേശശതകം - ശ്രീ നാരായണഗുരു


ഖണ്ഡം - 1



ഇത്തരമൊരു ബ്ലോഗിന്‍റെ പ്രസക്തിയെക്കുറിച്ച് കുറച്ചു നാളുകളായി ആലോചിക്കുന്നു. തുടക്കം എങ്ങനെ വേണമെന്ന സംശയം നിവര്‍ത്തി ആയത് ശ്രീനാരായണഗുരു രചിച്ച ആത്മോപദേശശതകം കടന്നു വന്നതോടെയാണ്. ഗുരുക്കന്മാരെ വന്ദിച്ച് തുടങ്ങുന്നു. (വ്യവസ്ഥാപിതമതങ്ങളോടും ജാതികളോടും രചനാകാരനുള്ള താല്‍പര്യമില്ലായ്മ വ്യക്തമാക്കിക്കൊണ്ടു തന്നെ തുടങ്ങാം.)
ലോകത്താകെ നൂറുകണക്കിന് മതങ്ങളുണ്ട്. ഇവയെല്ലാം തങ്ങളാണു യഥാർഥം എന്നോ മറ്റുള്ളവയെല്ലാം അബദ്ധജടിലം എന്നോ സ്ഥാപിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ മതങ്ങളുടെ ഉദ്ദേശം എന്താണ്, എന്തിനാണ് അവ സ്ഥാപിക്കപ്പെട്ടത് എന്നു പരിശോധിച്ചാൽ പ്രസ്തുത അവകാശവാദങ്ങളുടെ പൊള്ളത്തരം മനസ്സിലാകും. 


മതങ്ങളുടെ സ്ഥാപനം ഒരെത്തിനോട്ടം


ആദിമകാലത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന മനുഷ്യൻ  കൂടുണ്ടാകണം, കൂട്ടുണ്ടാകണം എന്ന തോന്നലിന്റെ പ്രേരണ സഹിയാതെ വിവാഹിതനായി. ഭാര്യ, ഭർത്തൃ, പുത്ര, പുത്രീ ബന്ധങ്ങൾ അവന്റെ അലച്ചിലിനെ അവസാനിപ്പിച്ചു. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി അവൻ തന്നെ ആശ്രയിച്ചു ജീവിക്കുന്നവരുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തു തുടങ്ങി. വന്യജന്തുക്കൾ, മഴ, പുഴ, പർവ്വതം, പ്രകൃതി ദുരന്തങ്ങൾ ഇവയിൽ നിന്ന് തന്റെ കുടുംബത്തെ സംരക്ഷിക്കുവാൻ അവൻ ഉപായം അന്വേഷിക്കാൻ ആരംഭിച്ചു. ഈയൊരു പൊരുത്തപ്പെടൽ അവന് ഒരു ദിശാബോധവും അച്ചടക്കവും കൊണ്ടുവന്നു എന്നുള്ളത് വാസ്തവമാണെങ്കിലും അവന്റെ സാർവ്വലൌകികമായ പല കാഴ്ചപ്പാടുകൾക്കും അവസാനമായി എന്നു വേണം കരുതാൻ. തന്റെ ഭാര്യയെ അന്യൻ ഉപയോഗിക്കാതിരിക്കാനും മകളെ തനിക്കിഷ്ടമില്ലാത്തവൻ വിവാഹം കഴിക്കുന്നതു തടയാനും വേണ്ടി അവൻ അന്യരിൽ നിന്നും ദൂരം അന്വേഷിച്ചു തുടങ്ങി. ആ ദൂരം അവനെ സുരക്ഷിതത്വത്തിന്റെ ഭവനനിർമ്മാണത്തിലേക്കെത്തിച്ചു. വീടു കെട്ടി പാർപ്പു തുടങ്ങിയതോടെ അവൻ ഏകപത്‌നീവ്രതവും അവൾ പാതിവ്രത്യവും ആചരിക്കാൻ ആരംഭിച്ചു. 

താൻ ആചരിക്കുന്ന വ്രതത്തിന് സമൂഹത്തിൽ അനേകരുടെ പിന്തുണ ലഭിച്ചത് അവനെ സമൂഹത്തിനുള്ളിലെ സുരക്ഷിതത്വത്തെക്കുറിച്ച് മതിപ്പുള്ളവനാക്കി. കൃഷി, കുടുംബപരിപാലനം തുടങ്ങിയവയിലെല്ലാം സമൂഹത്തിനുള്ളത്, കുടുംബത്തിനുള്ളത് എന്നിങ്ങനെ രണ്ട് വേർതിരിവുകൾ കാലക്രമേണ കൊണ്ടുവരാൻ അവന് സാധിച്ചു. ഈ വേർതിരിവുകളുടെ സുരക്ഷിതമായ പരിപാലനം തനിയെ സാധിക്കാതെ വന്നതോടെ സാമൂഹിക നേതൃത്വം എന്ന സ്ഥാപനത്തിലേക്ക് അവന്റെ ചിന്ത കടന്നു. ഗോത്രത്തലവന്മാർ, പിതാക്കന്മാർ, പുരോഹിതന്മാർ, മൂപ്പന്മാർ എന്നിങ്ങനെയുള്ള സാമൂഹിക നേതൃത്വം ഇത്തരുണത്തിൽ ഉദയം ചെയ്തതാണ് എന്നു വേണം കരുതാൻ. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കൃത്യമായ പരിപാലനം, കുടുംബ-സമൂഹ വ്യതിരിക്തത, വൈയക്തികബന്ധങ്ങളുടെ സുസ്ഥാപനം ഇവയൊക്കെ ഈ നേതൃത്വത്തിന്റെ അധികാരപരിധിയിൽ ഉള്ളവയായിരുന്നു. പ്രസ്തുത നേതൃത്വത്തിന് ഒരുവന്റെ കുടുംബകാര്യങ്ങളിൽ പോലും സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നു. 

ഓരോ പ്രദേശത്തെയും നേതൃത്വം പ്രസ്തുത പ്രദേശത്തിന് അനുകൂലമായ ചില ആചാരങ്ങളെ കണ്ടെടുത്തു. ഉദാഹരണത്തിന്, തണുപ്പു കൂടുതലുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കുളി എന്ന പ്രക്രിയക്ക് ഇന്ത്യൻ സാഹചര്യത്തിലെ അത്ര പ്രാധാന്യമില്ല. ഭാരതീയ പൈതൃകം ശരീരശുദ്ധിയ്ക്ക് ജലം, മണ്ണ് മുതലായ മാർഗ്ഗങ്ങളെ നിർദ്ദേശിച്ചു, എങ്കിൽ തണുപ്പു കൂടുതലുള്ള പ്രദേശങ്ങളിൽ ശരീരശുദ്ധിക്ക് ജലം അത്രത്തോളം അവശ്യമായിരുന്നില്ല. കാലക്രമേണ മനുഷ്യജീവിതത്തിലെ മിക്കവാറും എല്ലാ ഘടകങ്ങളും ഈ നേതൃത്വത്തിന്റെ അധികാരപരിധിയിലെത്തി. ചിലയിടങ്ങളിൽ ബിംബാരാധന നിലവിൽ വന്നു. ചിലയിടങ്ങളിൽ ശബ്ദഘോഷമുയർത്തിയ കൂട്ടപ്രാർത്ഥനകളും. ചുരുക്കത്തിൽ, ഇവയൊന്നും തെറ്റോ ശരിയോ ആകുന്നില്ല. അതത് സാഹചര്യങ്ങളിൽ അനുയോജ്യമായവ എന്നേ പറയാനാവൂ. ഗോപൂജ, വൃക്ഷപൂജ, നദീപൂജ മുതലായവ മലമടക്കുകളുടെ ഇടയിലും ഹിമവാന്റെ ഉത്തുംഗശൃംഗത്തോടു ചേർന്നു ജീവിക്കുന്നവർക്കും കന്നുകാലികളെക്കൊണ്ട് ജീവസന്ധാരണം നടത്തുന്നവർക്കും ഒഴിച്ചുകൂട്ടാനാവാത്തതാണ്. അത് അന്യദേശക്കാർ അനുവർത്തിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് തന്റെ ശരിയിലേക്ക് അന്യന്റെ തെറ്റിനെ ആവാഹിക്കലാണ്. അതായത്, തനിക്ക് ശരിയെന്നു തോന്നുന്ന ഒന്നിനു വേണ്ടി മറ്റുള്ളവനെ തെറ്റുചെയ്യിപ്പിക്കൽ..

(തുടരും)

അറിവിലുമേറി അറിഞ്ഞിടുന്നവൻ തൻ ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്വലിക്കും 
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണു വണങ്ങിയോതിടേണം. (ആത്മോപദേശ ശതകം 1)

No comments:

Post a Comment