Monday, December 12, 2016

ആത്മോപദേശശതകം ഖണ്ഡം 2

അറിവിലുമേറി അറിഞ്ഞിടുന്നവൻ തൻ ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്വലിക്കും 
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണു വണങ്ങിയോതിടേണം. (ആത്മോപദേശ ശതകം 1)

അറിവ് - വിജ്ഞാനമാണോ ജ്ഞാനമാണോ എന്ന് തിട്ടമില്ല. വിജ്ഞാനമെന്നത് ലൌകികമായ വിഷയങ്ങളിലുള്ള അറിവും ജ്ഞാനമെന്നത് അലൌകികമായവയിലുള്ള അറിവുമെന്ന് സാമാന്യമായി പറയുന്നു. ജ്ഞാനത്തെക്കാളും വിശേഷമായ അറിവ് എന്താവും. അഭൌമമായ ജ്ഞാനമാണോ.

ഗുരു, യോഗി, ഈ ഗണത്തിലുള്ളവർ അറിവുള്ളവർ എന്ന് ഗണിക്കപ്പെടുന്നു. സാമാന്യമായ ജ്ഞാനത്തിലും വിശേഷമായ അറിവുള്ളവൻ സ്വാഭാവികമായും യോഗി തന്നെ ആയിരിക്കും. ജ്ഞാന വിജ്ഞാനങ്ങളെ യോജിപ്പിക്കുന്നവൻ യോഗി, ശരീരത്തെയും അന്തക്കരണത്തെയും യോജിപ്പിക്കുന്നവനും യോഗി. സൂക്ഷ്മ, കാരണ ശരീരങ്ങളെ യോജിപ്പിക്കുന്നവൻ യോഗി. യോഗിക്ക് വിശേഷണങ്ങൾ നിരവധി ചാർത്താം. ഗുരു യോഗി ആവുന്നത് ശിഷ്യന് വർണ്ണിക്കാവുന്നതിലും ഉപരിയായ സാധ്യതകളെ തുറന്നു തരുന്നു. ലൗകികമായ ജ്ഞാനമുള്ള, പരമാത്മജ്ഞാനമുള്ള, യോഗിയായ ഗുരു അറിവിലും ഏറി അറിയുന്നവൻ തന്നെ, സംശയമില്ല.

തന്നുരുവിലുമൊത്തു പുറത്തുമുജ്വലിക്കും - ഉരു ശരീരം. ഒത്ത് പുറത്തുമുജ്വലിക്കുക എന്നാൽ ഉള്ളിലേതിന് സമമായി പുറത്തും പ്രകാശിക്കുന്ന എന്നർത്ഥം.

കരു- ആത്മസത്ത, എന്തിന്റെയോ രസം, ഉള്ളടക്കം, സൂക്ഷ്മശരീരം, അന്തക്കരണം ആദിയായവ.

പ്രസ്തുത അറിവിന് അവകാശിയായവന്റെ ഉള്ളിലും പുറത്തും സമമായി പ്രകാശിക്കുന്ന കരു.

അറിവ് അനന്തമാണ്. അനാദിയാണ്. അനന്തം എന്നാൽ അവസാനമില്ലാത്തത്, അനാദി എന്നാൽ തുടക്കമില്ലാത്തത്. നഗ്നനേത്രങ്ങൾക്ക് ഗോചരമായ ആദിയും അന്തവും അറിവിന് ഇല്ല തന്നെ. അറിവ് സ്വാംശീകരിച്ച യോഗിയുടെ ഉള്ളിൽ തിളയ്ക്കുന്നത് അനാദിയും അനന്തവുമായ അക്ഷയഖനിയാണ്. അതേഭാവത്തിൽ പുറത്തും പ്രകാശിക്കുന്ന കരു എന്താണ്. വിഷ്ണു എന്ന പദത്തിന്റെ അർത്ഥവ്യാപ്തിയിലേക്ക് വിരൽ ചൂണ്ടട്ടെ. വിഷ്ണു എന്നത് വ്യാപനശീലൻ. അകത്തും പുറത്തും ഒരേഭാവത്തിൽ പ്രകാശിക്കുന്നതിന് കഴിയുന്ന കരു വിഷ്ണു അല്ലേ. വായുവിന് കടക്കാവുന്ന അന്തരാളങ്ങൾക്ക് പരിധിയുണ്ട്. കോശങ്ങൾക്ക് സൂക്ഷ്മതലത്തിലും ശൂന്യതയിലും പ്രസക്തിയില്ല. ആന്തരികത്തിലെ സൂക്ഷ്മതലത്തിലും ബഹിർലോകത്തെ സൂക്ഷ്മ സ്ഥൂല തലങ്ങളിലും ഒരേ പോലെ വർത്തിക്കുന്നതിന് സാധിക്കുന്ന കരു എന്താണ്. തീർച്ചയായും നേത്രഗോചരമല്ല.

No comments:

Post a Comment